റെയിൽവേ ഗ്രൂപ്പ് ഡി: ഇനി പത്താംക്ലാസുകാർക്കും അപേക്ഷിക്കാം



തിരുവനന്തപുരം:റെയിൽവേ ഗ്രൂപ്പ് ഡി (ലെവൽ ഒന്ന്) നിയമനങ്ങൾക്ക് ഇനി പത്താംക്ലാസുകാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുൻപുതന്നെ ഈ വർഷത്തെ നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങും. അതിന് മുന്നോടിയായാണ് യോഗ്യത പുതുക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.



സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലെ ഗ്രൂപ്പ് ഡി നിയമനങ്ങൾക്ക് ഭാവിയിൽ പത്താംക്ലാസിനൊപ്പം ഐ.ടി.ഐ.യോഗ്യതയും വേണമെന്ന് നേരത്തേ റെയിൽവേ ബോർഡ് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞവർഷത്തെ നിയമനങ്ങൾക്കുള്ള നോട്ടിഫിക്കേഷനിൽ ഈ യോഗ്യതയാണ് നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് പഴയരീതിയിൽ പത്താംക്ലാസോ ഐ.ടി.ഐ.യോ എന്നാക്കി പരിഷ്കരിച്ചു. എന്നാൽ, തുടർന്നുള്ള നിയമനങ്ങളിൽ ഐ.ടി.ഐ.യോഗ്യത നിർബന്ധമാക്കുമെന്ന് പറഞ്ഞിരുന്നു. ഇത് പരിഷ്കരിച്ച് ചൊവ്വാഴ്ചയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്.

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഏറ്റവുമധികം ഉദ്യോഗാർഥികൾ എഴുതുന്നത് ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള പരീക്ഷയാണ്. പത്താംക്ലാസിനൊപ്പം ഐ.ടി.ഐ.യും വേണമെന്ന നിർദേശം കേരളത്തിലെ ഉദ്യോഗാർഥികൾക്ക് ഗുണകരമായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാങ്കേതിക യോഗ്യതയുള്ളവർ കുറവാണ്. റെയിൽവേ നിയമനങ്ങൾ അവിടങ്ങളിലെ ഉദ്യോഗാർഥികൾ പിന്തള്ളപ്പെട്ടുപോകുമെന്ന ആശങ്കയിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് റെയിൽവേ നയം മാറ്റിയതെന്നാണ് സൂചന.
أحدث أقدم